Posts

Showing posts from April, 2024

നോട്ടം - ലോകം

 നോക്കുമ്പോഴല്ലേ കാണുന്നത്? കാണുമ്പോഴല്ലേ ഈ ലോകം തന്നെയുണ്ടാകുന്നത്? എന്ത് നോക്കണമെന്നത് ഓരോരുത്തർക്കും പതിയെ പതിയെ ബുദ്ധിയിൽ തെളിഞ്ഞുവരും, അവനവന്റെ ബുദ്ധിക്കും 'ധൃതിക്കും'അനുസരിച്ച് അല്ലേ? അപ്പോൾ ഓരോരുത്തർക്കും ഓരോ ലോകം ആണെന്ന് പറയാം. ആ ലോകത്തിൽ എന്തൊക്കെ വേണം എന്ന് അവരവരാണ്  നിശ്ചയിക്കാൻ. ഇങ്ങനെ സങ്കല്പത്തിലും അതനുസരിച്ചുള്ള നോട്ടത്തിലും(ദർശനം) ആണ് ഓരോരുത്തരും അവനവന്റെ ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.. അതിലുള്ളതിനെയാണ് അവർക്ക് ഉള്ളതായി  അനുഭവപ്പെടുക. മനസ്സിലും ബുദ്ധിയിലും  "എനിക്കുണ്ടൊരു ലോകം  നിനക്കുണ്ടൊരു ലോകം  നമുക്കില്ലൊരു ലോകം" എനിയ്ക്കും നിനക്കും പ്രത്യേകംപ്രത്യേകം ലോകമുണ്ടെങ്കിലും നമുക്കൊരു ലോകം ഉണ്ടാവണമെങ്കിൽ ഓരോരുത്തരുടെയും കാഴ്ചയിൽ (ലോകത്തിൽ) ഞാൻ തന്നെ നീ എന്ന അപരനുണ്ടാകണം. ഒന്നാവണം. ഒരുമ ഉണ്ടാവണം. അല്ലാത്തപക്ഷം അപരനില്ലാത്ത ലോകം ഉണ്ടായിവരും. അങ്ങനെ 'നമ്മൾ' എന്ന് ഇല്ലാത്ത ലോകവും 'നമുക്ക് 'എന്നില്ലാത്ത ലോകവും ഉണ്ടായി വരും. 

അമനീഭാവം !!

 അമനീഭാവം എന്ന ഒരു വാക്ക് ഉണ്ട്. നിത്യോപയോഗത്തിൽ സാധാരണ ആ വാക്ക് അങ്ങനെ വരാറില്ല. മാണ്ഡൂക്യകാരികയിൽ കാണുന്ന ഒരു സാങ്കേതികപദമാണത്.  ഭഗവദ്ഗീതയിൽ കാണുന്ന ഒരു ശ്ലോകം അതിനർത്ഥമായെടുക്കാം  'യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരം  തതസ്തതോ നിയമ്യൈ-തദാത്മന്യേവ വശം നയേത്     ഭഗവദ്ഗീത 6-26 പക്ഷെ ഈ ശ്ലോകം സാധന ചെയ്യുമ്പോൾ കുറേക്കൂടി കാർക്കശ്യവും കാഠിന്യവും  അനുഭവപ്പെടാറുണ്ട്. മനസ്സ് പിൻവലിക്കുന്നത് സചേതനമായ വ്യക്തികളിൽ നിന്നോ സംഘങ്ങളിൽ നിന്നോ മറ്റു വിഷയങ്ങളിൽ നിന്നോ ആവുമ്പോൾ ആ പിൻവലിയലിൽ നിന്നുകൊണ്ടുള്ള പിരിമുറുക്കം കൂടാനാണ് സാധ്യത. പക്ഷെ മാണ്ഡൂക്യകാരികയിലേക്ക് വരുമ്പോഴേക്കും ആ വാക്കിന്റെ അർത്ഥനിഷ്പത്തി കുറേക്കൂടി വിപുലമാണ്.  'മനോദൃശ്യമിദം ദ്വൈതം  യത്കിഞ്ചിത്സചരാചരം  മനസോഹ്യമനീഭാവേ  ദ്വൈതം നൈവോപലഭ്യതേ'  --മാണ്ഡൂക്യകാരിക 3-31 ഈ ശ്ലോകത്തെ മനനം ചെയ്തുകൊണ്ട് അമനീഭാവത്തെ വിശേഷനിരൂപണം ചെയ്യുമ്പോൾ തിരിച്ചറിയും മനസ്സുകൊണ്ട് കാണുന്ന അല്ലെങ്കിൽ സങ്കല്പിക്കുന്ന  'ദ്വൈതബോധം' ആണ് ഇല്ലാതെയാവുന്നത്. പ്രപഞ്ചമൊന്നാകെയുള്ള സമഷ്ടി മനസിനോടുകൂടിയുള്ള ലയം ആണ് അ...

മാനസോല്ലാസം !

 यथा प्राणिकृतैरर्कः कर्मभिर्नैव बध्यते तथा मनःकृतैरात्मा साक्षित्वान्नैव बध्यते --മാനസോല്ലാസം 8-20,21 എങ്ങനെയാണോ സൂര്യൻ, ജീവന്മാർ ചെയ്ത കർമ്മങ്ങളെക്കൊണ്ട് ഒരു തരത്തിലും ബാധിക്കപ്പെടാതിരിക്കുന്നത് അതുപോലെ മനസ്സുകൊണ്ട് ചെയ്ത പ്രവൃത്തികളാൽ  സാക്ഷിയായിട്ടുള്ള ആത്മാവും ബന്ധിക്കപ്പെടുന്നില്ല, ബാധിക്കപ്പെടുന്നില്ല.  ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. 'ആത്മ' എന്ന പദം പ്രയോഗിക്കുന്നയിടത്തൊക്കെ ആത്മാവിന്റെ സ്വതേയുള്ള ഒരു അനശ്വരതയും അബാധ്യത്വവും  നിറഞ്ഞുനിൽക്കുന്നുണ്ട്. ആത്മബന്ധം, ആത്മാനുഭൂതി, ആത്മാർത്ഥത, ആത്മമിത്രം എന്നൊക്കെ പറയാറുണ്ടല്ലോ.. എന്തൊക്കെത്തരത്തിലാണെങ്കിലും  അവിടെയൊക്കെയുള്ള ബന്ധങ്ങൾ/കല്പനകൾ 'ബന്ധനങ്ങൾ' ആവുന്നില്ല.  മനസ്സുകൊണ്ട് ഉയർച്ചതാഴ്ചകൾ അനുഭവപ്പെട്ടാലും, മനസ്സുകൊണ്ടുള്ള വിക്രിയകൾ എങ്ങനെയൊക്കെ പ്രവർത്തിച്ചുവെന്നാകിലും ലോകവ്യവഹാരത്തിലും, ജീവപര്യന്തം ആത്മബന്ധങ്ങൾ അബാദ്ധ്യങ്ങളായിരിക്കും. അവിടെ പാരസ്പര്യത്തിന്റെ അലൗകികവും  അനുപമവുമായ ആനന്ദപൂർണിമ മാത്രമേ ഉണ്ടാകൂ.  "പ്രാണികുലത്തിൽ പരമാത്മഗുണം പരസ്പരപ്രേമം" ഉള്ളൂർ പറയുന്ന പോലെ ഒരിക്കലും ബാധിക്...